06 February 2017

എന്‍റെ ഗ്രാമം

എന്‍റെ ഗ്രാമം
സിന്ദൂരം നലമായ് ലലാടഫലകേ
ചാര്‍ത്തുമീ പൂര്‍വ്വദിക്കില്‍
രാഗത്താല്‍ നിണശോഭയാര്‍ന്നിതുപരം
അംബുരോഹങ്ങളെങ്ങും.
സംഗീതം ഗഗനേ പകര്‍ന്നുവിലസും
പക്ഷിജാലം സമോദം
മാലേയം തിരുമെയ്യില്‍ ചാര്‍ത്തിയൊഴുകും
അംബുവാഹം മനോജ്ഞം.

വൃക്ഷത്തിന്‍മുടികള്‍ക്കിടയ്ക്കു നുഴയും
സൂര്യരശ്മീസമൂഹം
ഹംസങ്ങള്‍ സരസീരുഹത്തിലൊഴുകും
കാഴ്ചയും ചേതഹാരി
ഉദ്യാനം നിറയും സുമങ്ങളുമളീ -
വൃന്ദവും ചിത്രവര്‍ണ്ണ -
പ്പട്ടില്‍ സുന്ദരമേനിയാള്‍ ശലഭവും
തുമ്പിയും എന്തുചന്തം !

വിണ്ണേറുന്നുഡുരാജിപോല്‍ ഹരിതമാം
പുല്ലില്‍ നില്ക്കുന്നു പൂക്കള്‍
കല്ലോലംവിരിയും സരിത്തു മഹിതന്‍
പൊന്നരഞ്ഞാണമായി .
വെള്ളത്തില്‍ പദമൂന്നി കേതകികളും
ശ്രേണിയായ് നില്പിതല്ലോ
നെല്പാടങ്ങളുമത്രഹേമനിറമായ്
പൃത്ഥ്വിതന്‍ വസ്ത്രമായി .

ഒറ്റക്കാല്‍വ്രതമായി തത്ര ബകജാ -
ലങ്ങളും നില്പതുണ്ടേ
ചെമ്മണ്‍പാതയുമുണ്ടു വൃക്ഷനിരയും
പാലവും കാളവണ്ടി
മെല്ലേയാടിവരുന്നതും വഴിയിലായ്
പൈക്കള്‍ മെയുന്നതെല്ലാം
കാണാനായ് വരികെന്നുമെന്‍ ജനപദം
തന്നില്‍ തോഷം നിറയ്ക്കാന്‍ .

അശ്വത്ഥം ഗഗനംതൊടുംവിധമതായ്
ക്ഷേത്രമുറ്റത്തുനില്പൂ .
കല്ലോലം നിറയും വാപിയതിലായ്
നീന്തിയും ക്രീഡചെയ്തും
ബാലന്മാര്‍ നിരയായി മെല്ലെയണയും
ഭക്തരുംആല്‍ത്തറയ്ക്കല്‍
സല്ലാപത്തിനുവന്ന വൃദ്ധരുമിതാ
ഗ്രാമദൃശ്യങ്ങളല്ലോ .

വാനത്തില്‍ തലചേര്‍ത്തുനില്ക്കുമതുപോല്‍
നില്ക്കുമാ പള്ളിതന്നില്‍
എത്തുന്നൂ ദിനവും കുടുംബസഹിതം
പ്രാര്‍ത്ഥനയ്ക്കായി ഭക്തര്‍.
പാലും പത്രവുമായി നിത്യമിതിലേ
സൈക്കിളില്‍ യാത്രചെയ്‍വാ-
നുണ്ടല്ലോ ദിനവും പ്രഭാതസമയേ,


ഒട്ടനേകം മനുഷ്യര്‍.

No comments:

Post a Comment