06 February 2017

മഞ്ചാടിക്കുരു.

.മഞ്ചാടിക്കുരു.

ഉത്തരകേരളം തന്നില്‍ വസിച്ചൊരു
സാത്ത്വികയോഷിത്തിന്നുള്ളംതന്നില്‍
കണ്ണനെക്കാണുവാന്‍ വാതാലയത്തിനു
തിണ്ണം ഗമിക്കുവാന്‍ മോഹമായി.
ഭക്തയാം സാദ്ധ്വിയോ കണ്ണനു നേദ്യമായ്
ഭക്തമതെന്നുമൊരുക്കിവെയ്ക്കും.ദീപം കൊളുത്തീടും സന്ധ്യകളിലെന്നാല്‍
ദീപം തെളിഞ്ഞീടും ഹൃത്തിനുള്ളില്‍
കണ്ണന്‍റെ പാദങ്ങള്‍ പൂണുവാനായിട്ടു
മണ്ണിലെ വൈകുണ്ഠം പൂകുന്നേരം
പ്രാഭവമേറുമാ കാല്ക്കലര്‍പ്പിക്കുവാന്‍
പ്രാഭൃതമില്ലാതെ ഖിന്നയായി.
ചിന്തകളാഭക്തതന്നന്തരംഗത്തില്‍
ചെന്തീ കണക്കെ പടര്‍ന്ന നേരം
ചെന്താമരാക്ഷനു കാഴ്ചയര്‍പ്പിക്കുവാന്‍
ചന്തമേറും മുത്തു കണ്ടെടുത്തു .
മഞ്ചാടിമുത്തുകള്‍ മുറ്റത്തു കാണവേ -യഞ്ചിതഭ്രൂ തന്‍ മുഖം തെളിഞ്ഞൂ .ചെമ്മേയെടുത്തു തുടച്ചുമിനുക്കിയാ -ളമ്മട്ടിലെന്നുമേ ചേര്‍ത്തുവെച്ചൂ .
വത്സരമൊന്നു കഴിഞ്ഞപ്പോള്‍ കാഴ്ചയായ്
വത്സപാലന്‍റെയരികിലെത്താന്‍
വെക്കംപുറപ്പെട്ടുകുന്നുംപുഴകളും
വേക്കാതവര്‍ മെല്ലെ താണ്ടിനീങ്ങീ!
"തുച്ഛമീ മഞ്ചാടി കണ്ണനിതേകാനോ"പുച്ഛം നിറഞ്ഞുള്ള ചോദ്യങ്ങളായ്.
"
തീരെയബല നീയൊറ്റയ്ക്കിതത്രയും
ദൂരം ഗമിക്കുമോ"യെന്നൊരുവര്‍ .
കുന്നും മലകളും വാക്കുകളെന്നല്ല
ഒന്നിനും പിന്തിരിപ്പിക്കാനാകാ .ഉള്ളില്‍ നിറയുമാ ജ്യോതി നയിക്കുകി -ലെള്ളോളമുണ്ടോ വ്യസനമേതും ?
നാല്പത്തിനാലു ദിനങ്ങള്‍ നടന്നവര്‍
കല്പികസന്നിധിയെത്തിയപ്പോള്‍.മാസത്തിലൊന്നാം ദിനം നാടുവാഴി തന്‍
മാസികദര്‍ശന വേളയല്ലോ .
ആരുമേ വീഥിയില്‍ വന്നുകൂടെന്നൊരു
തീരുമാനം ഭക്തര്‍ പാലിക്കേണം.ഒന്നുമറിയാതെ വന്നോരു ഭക്തയെ
അന്നേരം സൈന്യമോ തള്ളിമാറ്റി.
നെഞ്ചോടടക്കിപ്പിടിച്ച മുഷിഞ്ഞോരു
സഞ്ചിയവരെറിഞ്ഞേറെ ദൂരെ .മിന്നിത്തിളങ്ങുമാ മാണിക്യക്കല്ലുകള്‍
മന്നിടമാകെ ചിതറിവീണു .
ആനന്ദമുള്ളില്‍ നിറയുന്നരചനും
ആനപ്പുറംതന്നില്‍നിന്നിറങ്ങേ
ഉച്ചത്തില്‍ മത്തേഭമട്ടഹസിച്ചുടന്‍
തച്ചുടച്ചെല്ലാമേ രോഷമോടെ.
ആര്‍ക്കുമേയൊട്ടും നിയന്ത്രിപ്പാനാകാതെ
തീര്‍ക്കുന്നു നാശങ്ങള്‍ സ്വച്ഛന്ദമായ് .വീണു നടയിങ്കല്‍ പെട്ടെന്നരചനും
കേണു "ഭഗവാനെയെന്തുചെയ് വൂ ?"
പെട്ടെന്നെശരീരി വാക്കുകളിങ്ങനെ
കേട്ടു "നീയെന്നെയുപദ്രവിച്ചു.മാണിക്യക്കല്ലുമായ് വന്നോരെന്‍ ഭക്തയോ
വീണു കിടപ്പൂ നിന്‍ ചെയ്തിയാലേ.
മണ്ണില്‍ ചിതറിയ മഞ്ചാടി മുത്തുകള്‍
തിണ്ണം നീയെന്മുന്നില്‍ വെച്ചീടേണം.ശക്തനാം നീയിപ്പോള്‍ വീണുകിടക്കുന്ന
ഭക്തതന്മുന്നില്‍ നമിച്ചീടേണം".
മുന്നം നടന്നതിന്നോര്‍മ്മയിലായിടാം
ഇന്നും ഗുരുപവനാലയത്തില്‍
മഞ്ചാടിമുത്തുകള്‍ പാത്രം നിറഞ്ഞങ്ങി -ന്നഞ്ചിത കാന്തി കലര്‍ന്നിരിപ്പൂ .
======
കൃഷ്ണരാജ ശര്‍മ്മ=======
ഭക്തം =നിവേദ്യം (ഭക്ഷണം) ; യോഷാ യോഷിത്ത് സ്ത്രീ പ്രാഭവം =ശ്രേഷ്ഠത പ്രാഭൃതം കാഴ്ചദ്രവ്യം പൂണുക പ്രാപിക്കുക അഞ്ചിതഭ്രൂ സുന്ദരി വത്സപാലന്‍ ശ്രീകൃഷ്ണന്‍ ;കല്പിക യോഗ്യം യഥാര്‍ഹം സ്വച്ഛന്ദം തന്നിഷ്ടപ്രകാരം തിണ്ണം പെട്ടെന്ന്ഒട്ടും വൈകാതെ അഞ്ചിത പൂജിക്കപ്പെട്ട ബഹുമാനിക്കപ്പെട്ട .

No comments:

Post a Comment