06 February 2017

പാലമരം

പാലമരം
ആഗ്നേയശൈലാര്‍ജ്ജിത കൃഷ്ണവര്‍ണ്ണ
ശിലാതലേ രാജിത ദിവ്യദാരു
ശ്യാമാംബരത്തില്‍ നിറയുന്നുഡുക്കള്‍
സമാനമാ പാദപമേറി പൂക്കള്‍.

സന്താനഗോപാലനമര്‍ന്നിടുന്ന
മനോഹരം ക്ഷേത്രമതൊന്നു മേലേ.
ആമ്പല്‍പ്രസൂനങ്ങളതേറെയെണ്ണം
വിടര്‍ന്നു നില്ക്കുന്നൊരു പൊയ്ക താഴെ.

ചുറ്റും മരങ്ങള്‍ വയലെന്നിവയ്ക്കു
നടുക്കുനില്ക്കുന്നൊരു ശാന്തവാസം.
വൃക്ഷത്തിലെത്തുന്നു വിഹംഗജാലം
വിഹംഗമന്‍ പശ്ചിമ ദിക്കു പൂകേ.

ചാരത്തുനില്ക്കുന്നൊരു പാലവൃക്ഷം
മനോഹരം പൊയ്കയില്‍ ഛായ തീര്‍ക്കേ
സായന്തനത്തിന്നരുണാഭയേറും
തടാകമോ കാണ്മതിനെന്തുഭംഗി .

മദ്ധ്യാഹ്നമാകുന്നൊരു വേളയിങ്കല്‍
വരുന്നു പാലത്തണല്‍ തേടിയാള്‍ക്കാര്‍ .
മന്ദാനിലന്‍ പൂമണമായ് വരുന്നൂ
തലോടലാല്‍ ശ്രാന്തിയകറ്റിടാനായ് .

ചൊല്ലുന്നു ശാസ്ത്രം മരമെന്നുമെന്നും
തരുന്നുവന്നം സകലര്‍ക്കുമത്രേ .
നല്കുന്നു ജീവന്നു നല്‍വായുവെന്നും
സ്വയം ഭുജിക്കുന്നു വിഷാംശമെന്നും .

എന്നിട്ടുമീ പാലയതെന്നുമെന്തേ
മനുഷ്യഹൃത്തില്‍ ഭയമേകി വന്നൂ ?
മുത്തശ്ശി ചൊല്ലും കഥകള്‍ പകര്‍ന്നോ
മനസ്സിലെന്നും നിറയുന്ന ഭീതി ?

എന്നാകിലും ഞങ്ങളിരുന്നുവെന്നും
പ്രതീക്ഷയോടേ തരുവിന്‍ ചുവട്ടില്‍.
ഗന്ധര്‍വ്വ ഗാനം മധുരംശ്രവിക്കാ -
നൊരിക്കലാ യക്ഷിയെയൊന്നു കാണ്മാന്‍ .

വന്നൂവിളംകാറ്റു സുഗന്ധമേന്തി
പരന്നു പൂവിന്‍ മണമെങ്ങുമെങ്ങും.
പാദം തൊടും കേശവുമായി യക്ഷി
ഒരിയ്ക്കലും ദര്‍ശനമേകിയില്ല.

നല്കുന്നുവെന്നും മനുജര്‍ നിനക്കു
പരോപകാരത്തിനു നന്ദികേടോ ?
പാവം നിനക്കിന്നൊരു ഭീകരന്‍റെ
മുഖം ചമച്ചെന്തിനറിഞ്ഞതില്ല .
====കൃഷ്ണരാജ ശര്‍മ്മ ====

"ആഗ്നേയശൈലാര്‍ജ്ജിത കൃഷ്ണവര്‍ണ്ണ ശിലാതലേ "= അഗ്നിപര്‍വ്വതസ്ഫോടനഫലമായി ഉണ്ടായതാണ് കരിമ്പാറക്കൂട്ടങ്ങള്‍ എന്ന്‍ ശാസ്ത്രം .
വിഹംഗമന്‍ വിഹ(ആകാശ)ത്തില്‍ ഗമിക്കുന്നവന്‍ സൂര്യന്‍ (പുല്ലിംഗം ).
വിഹംഗം വിഹ(ആകാശ)ത്തില്‍ ഗമിക്കുന്ന പക്ഷി (നപുംസകം ). രണ്ടിനും അര്‍ത്ഥം ഒന്നുതന്നെ പുല്ലിംഗമാകുമ്പോള്‍ ഗാംഭീര്യം വരുന്നു അപ്പോള്‍ സൂര്യന്‍ എന്നര്‍ത്ഥം വരുന്നു.
"മരമെന്നുമെന്നും തരുന്നുവന്നം സകലര്‍ക്കുമത്രേ " = അന്നം (അന്നജംനിര്‍മ്മിക്കാന്‍ സസ്യങ്ങള്‍ക്കുമാത്രമേ കഴിയൂ എന്ന് പുരാണങ്ങളും ശാസ്ത്രവും പറയുന്നു . (ആഖ്യാനകി::വിഷമംഇന്ദ്രവജ്ര .സമം ഉപേന്ദ്രവജ്ര )
----
----


s s I/ s s I / I s I / s s
ആഗ്നേയശൈലാര്‍ജ്ജിത കൃഷ്ണവര്‍ണ്ണ
I s I/ s s I / I s I/ s s
ശിലാതലേ രാജിത ദിവ്യദാരു

No comments:

Post a Comment