06 February 2017

നിസ്സാരം

നിസ്സാരം

ഊര്‍ജ്ജത്തിന്നുറവാം ദിനേശനരുളും
താപത്തിനാല്‍ തന്നെയാം
നിര്‍മ്മിപ്പൂവശനം തൃണങ്ങളുമിതേ
വിശ്വത്തിലെല്ലാര്‍ക്കുമേ.
വര്‍ണ്ണിക്കുന്നരുണോദയത്തെ കവികള്‍
വാഴ്ത്തുന്നു പൂഷാവിനേ
പുച്ഛിക്കും 'തൃണ'മെന്നുചൊല്ലിയഖിലം
പുല്ലിന്നതില്ലാ വില.

കാക്കുന്നൂ പൊടിയൊന്നുമേ പുരളുവാ -
നാകാതെ പാദങ്ങളെ
മുള്ളൊന്നും തറയാതെ രക്ഷ ദിനവും
ചെയ്യുന്നുവെന്നാകിലും
ഉള്ളില്‍ കേറ്റിടുവാനതില്ല കനിവും
വാതില്‍പ്പുറത്തെന്നുമേ
നിര്‍ത്താനായിവരെന്തു തെറ്റു ഭുവനേ
ചെയ്തെന്നു ചൊല്ലീടുമോ 


മാംസം കൊത്തിവലിച്ചുമേറെ വിലസും
വാനില്‍പ്പറന്നീടുമാ
ക്രൂരന്മാര്‍ ഗരുഡന്‍ പരുന്തു മഖിലം
വീരത്ത്വമേറുന്നവര്‍
മുറ്റത്തുള്ളൊരു വൃത്തികേടുമുഴുവന്‍
മാറ്റിത്തരും കാക്കകള്‍
നിസ്സാരംവിലയില്ലവര്‍ക്കു മനുജര്‍
നല്കുന്നു കല്ലേറു താന്‍.


ശാര്‍ദ്ദൂലവിക്രീഡിതം.--17/01/2016.

No comments:

Post a Comment